<div id="_mcePaste" style="text-align: justify; ">ഈ കുളത്തിലുണ്ട് നവോത്ഥാനത്തിന്റെ തെളിനീർ.</div> <div id="_mcePaste" style="text-align: justify; ">വാഗ്ഭടാനന്ദന്റെ നേതൃത്വത്തിലുള്ള ആത്മവിദ്യാസംഘം വടക്കെ മലബാറിൽ ശബ്ദമുയർത്തിത്തുടങ്ങിയ കാലം. വടകര മേഖലയിലെ അദ്ദേഹത്തിന്റെ പ്രിയശിഷ്യനായിരുന്നു പുതുപ്പണത്തെ മണൽത്താഴ രാമോട്ടി. വാഗ്ഭടാനന്ദന്റെ ആശയങ്ങളെ പൂർണമായും ഹൃദയത്തിലേറ്റിയ അദ്ദേഹം പുതുപ്പണം മണൽത്താഴയിൽ ഒരു കുളം കുഴിച്ചു. ലക്ഷ്യം ഇതായിരുന്നു. അവർണർക്ക് കുളിക്കാൻ ഒരു പൊതുകുളം. ഒമ്പത് പതിറ്റാണ്ടുകൾക്ക് ശേഷവും മണൽത്താഴ കുളത്തിൽ വെട്ടിത്തിളങ്ങുന്നത് ആ ചരിത്രബോധത്തിന്റെ തെളിനീർ. പുതുപ്പണം ഭജനമഠത്തിന്റെ കൈവശമാണ് ഇപ്പോൾ കുളമുള്ളത്. മടപ്പള്ളി കാരക്കാട് കേന്ദ്രീകരിച്ചാണ് വാഗ്ഭടാനന്ദൻ 1917-ൽ ആത്മവിദ്യാസംഘം രൂപവത്കരിച്ചത്. പിന്നീട് പ്രധാന പ്രവർത്തനകേന്ദ്രം കാരക്കാടായിരുന്നു. 1920 മുതൽ 1930 വരെയുള്ള കാലത്ത് ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനം വടകരയുടെ ചുറ്റിലുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പുതുപ്പണം, ഇരിങ്ങൽ, മുട്ടുങ്ങൽ, വെള്ളികുളങ്ങര എന്നിവിടങ്ങളിലേക്കെല്ലാം വാഗ്ഭടാനന്ദന്റെ ആശയമെത്തി. ഒട്ടേറെ പേർ ആത്മവിദ്യാസംഘത്തിലേക്ക് വരികയും ചെയ്തു. ഇതിൽ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു പുതുപ്പണത്തെ മണൽത്താഴ രാമോട്ടി. അവർണർക്ക് കുളിക്കാനായി മണൽത്താഴ കുളം കുഴിച്ചതുൾപ്പെടെയുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വെറുേത പേരിന് ഒരു കുളം കുഴിക്കുകയല്ല ചെയ്തത്. നാലുപാടും കൽപ്പടവുകൾ കെട്ടിയൊതുക്കി കാഴ്ചയ്ക്ക് മനോഹരമായിരുന്നു ഇത്. രണ്ട് പ്രധാന പടവുകൾക്കു പുറമേ നാല് കോണുകളിൽ നിന്നും ഇവയുടെ മധ്യത്തിൽ നിന്നും കുളത്തിലേക്ക് ഇറങ്ങിവരാൻ പടവുകളുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോഴുമുണ്ട്. ചിലയിടത്ത് കല്ലുകൾ ഇളകിയെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. 1931-ലാണ് കുളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സംഭവം നടന്നത്. കുളം കുഴിച്ചതിനു ശേഷം പുതുപ്പണത്തെ ആത്മവിദ്യാസംഘം പ്രവർത്തനങ്ങളുടെ കേന്ദ്രം ഇതിന്റെ കരയായിരുന്നു. അന്ന് കടത്തനാട്ടിലുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും കാവുകളിലും ജന്തുബലി പതിവായിരുന്നു. ഇതിനെതിരെ വാഗ്ഭടാനന്ദൻ ശക്തമായി രംഗത്തിറങ്ങി. മണൽത്താഴ കുളത്തിന്റെ കരയിൽ 1931 ഫെബ്രുവരിയിൽ ജന്തുബലിക്കെതിരേ പ്രഭാഷണ പരമ്പര തീരുമാനിച്ചു. പരിപാടി നടത്താതിരിക്കാൻ പല ഭാഗങ്ങളിൽ നിന്നും ശ്രമമുണ്ടായി. കള്ളക്കേസ് വരെ വന്നു. പക്ഷേ, ഒന്നും വിജയിച്ചില്ല. ഈ പ്രഭാഷണപരമ്പരയോടെയാണ് കടത്തനാട്ടിൽ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ജന്തുബലി അവസാനിച്ചത്. ഇക്കാര്യങ്ങൾ ടി. രാജന്റെ വാഗ്ഭടാനന്ദൻ എന്ന ജീവചരിത്രരചനയിൽ പ്രതിപാദിക്കുന്നുണ്ട്. കുളത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ് അഗ്നിശമനസേനയും നാട്ടുകാരുമെല്ലാം രണ്ടുവർഷം മുമ്പ് കുളം ശുചീകരിച്ചിരുന്നു. പുതുപ്പണം ഭജനമഠം ഇവിടെ ബോർഡും സ്ഥാപിച്ചു. ഇതിന് ശേഷം കുളത്തിന്റെ പരിസരങ്ങളിൽ മാലിന്യം തള്ളുന്നത് നിലച്ചിട്ടുണ്ട്.</div> <div id="_mcePaste" style="text-align: justify; ">ആര്യ ഉണ്ണി</div> <div id="_mcePaste" style="text-align: justify; ">കടപ്പാട്</div>